സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 8


     
   ഇപ്പോൾ ഞങ്ങൾ റോഡിന്റെ അവസാനം കണ്ടു. അതിനു താഴേക്കു പടവുകൾ ഉണ്ട്. താഴെ കടൽ ആണ്... 
തിരകൾ അടിച്ചു കയറുന്നുണ്ട്. എന്നാൽ ഒരു വലിയ മൈതാനം പോലെ അവിടെ മണൽ കിടക്കുന്നുണ്ട് കുറേ കൂടെ നീളത്തിൽ, ആ റോഡിന്റെ extension പോലെ. അങ്ങോട്ട്‌ നടന്നിറങ്ങി. നിറയെ വെളുത്ത മേഘങ്ങൾ ഉണ്ട് മുകളിൽ. കാര്മേഘവും ഉണ്ട്ട്ടോ. സന്തോഷം കാരണം കുറച്ചു നേരം ഞങ്ങൾ നിശബ്ദരായി. ഞാനും സതീശനും കടൽ നോക്കി അവിടെ ഇരുന്നു. ഉണ്ണി കറങ്ങി നടന്നു കുറേ ഫോട്ടോ എടുത്തു. കുറച്ചു കഴിഞ്ഞാണ് എണീറ്റത്. എന്തോ ഒരു വലിയ കാര്യം സാധിച്ചപോലെ ഉള്ള സന്തോഷം ആയിരുന്നു എനിക്ക്. കുറച്ചു നേരം അവിടെ കിടന്നു. പിന്നെ നോക്കിയപ്പോൾ അതിർത്തി തിരിച്ചിരിക്കുന്നത് പോലെ കമ്പി വേലി കെട്ടാനുപയോഗിക്കുന്ന പോസ്റ്റ്‌ ഇട്ട് ചങ്ങല കൊണ്ട് ഒരു തിരിവ് കണ്ടു. ആ പോസ്റ്റിൽ ഒന്നിൽ കയറി നിന്ന് ഞാൻ കടലിന്റെ അറ്റത്തു ശ്രീലങ്ക കാണുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ എന്നെ നോക്കുന്ന സതീശനെ ആണ് കണ്ടത്. ആ നില്പിൽ കുറച്ചു ഫോട്ടോ അവൻ എടുത്തു. ഞാൻ കുറേ ദൂരം ചങ്ങല കഴിഞ്ഞും നടന്നു. പിന്നെ അവസാനം അവിടെ നിന്ന് തിരിച്ചു നടന്നു. കയറാൻ നേരത്താണ് മലപ്പുറത്ത്‌ നിന്ന് കുറച്ചു യൂത്തന്മാർ വന്നത്. അത് വരെ അവിടെ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെ പേരൊക്കെ ചോദിച്ചു പരിചയപ്പെട്ടു തിരിച്ചു നടന്നു. പോരുന്ന വഴിയിൽ ഉണ്ണിയെ നിബന്ധിപ്പിച്ചു പിടിച്ചിരുത്തി ഞാൻ ഒരു ഫോട്ടോ എടുത്തു. ഉള്ളത് പറയാല്ലോ ചെക്കനത് dp വരെ ആക്കി. 
എന്താ കഥ...  അതിനും പകരം അവിടെ കിടന്ന ഒരു ഇല്ലിയുടെ കടയോട് കൂടിയ ഒരു ഇല്ലിക്കമ്പു എടുത്ത് ഞാൻ അവനെക്കൊണ്ട് ഒരു ഫോട്ടോ ഷൂട്ട്‌ നടത്തിച്ചു.
 മഴ പിന്നെയും വന്നിട്ട് പോയി. ഇതൊരു ഇടവിട്ട സംഭവം ആയിരുന്നു. ദൂരെ എവിടെയോ മഴ പെയ്യുന്ന കാഴ്ചയും കണ്ടു. നടന്നു മടുത്തപ്പോൾ ഉണ്ണി "ഞാൻ സ്റ്റീവ് ലോപസ് "എന്ന സിനിമയിലെ ഒരു പാട്ട് പാടി. നല്ല രസമായിരുന്നു കേൾക്കാൻ. അവൻ പാടിയാണ് ആദ്യമായി അത് കേൾക്കുന്നത്. കുറച്ചു കൂടെ ചെന്നപ്പോൾ സതീശനും ഉണ്ണിയും കൂടെ കട്ട അടി. സഖാവായ സതീശൻ തിരുവിതാംകൂർ രാജവംശത്തിന്റെ സൈഡിൽ നിന്ന ഉണ്ണിയും കൂടെ ഒരു വൻ ബഹളം ഉണ്ടാക്കി അവിടെ. ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ. ഇവിടെ വിശന്നു കിളി പോയി നടന്നു ഒരു പരുവം ആയി നിക്കുമ്പോളാണ് എന്ന് ഓർക്കണം. ആ 5 കിലോമീറ്റർ ഞങ്ങൾക്ക് ഒരു മണിക്കൂർ നടന്നാലും തീരാത്ത ഫീൽ നൽകി. ഏകദേശം കാൽ ഭാഗം കഴിഞ്ഞു പോയപ്പോൾ സതീശൻ ഒരു സ്പാർക് ഇട്ട് ഫുൾ മൂഡ് തന്നെ മാറ്റിക്കളഞ്ഞു. ഡാ... നമ്മൾ എന്തിനാ ഈ ട്രിപ്പ്‌ വന്നത്...? ഞാനും ഉണ്ണിയും പറഞ്ഞു :നമ്മൾ ചിലവ് കുറച്ചു ഇന്ത്യ explore ചെയ്യാൻ തയ്യാറെടുക്കുന്നതിനു വേണ്ടി. ഒരു  5 കിലോമീറ്റർ വയ്യെങ്കിൽ പിന്നെ ഹിമാലയൻ ട്രെക്കിങ്ങ് spot നമ്മൾ ഈ ആയുസ്സിൽ തീർക്കുമോ? എല്ലാരും വേറെ മൈൻഡ് ആയി പിന്നെ. അടുത്ത ഡയലോഗ്... "നമ്മൾ ഇപ്പോൾ ഹിമാലയത്തിലെ ഒരു ട്രെക്കിങ് കഴിഞ്ഞു നടക്കുകയാണ്. ഇനി പത്തു മിനിറ്റ് കൂടിയേ ഉള്ളു 10 കിലോമീറ്റർ ദൂരെ കിടക്കുന്ന റൂമിലേക്കുള്ള ലാസ്റ്റ് ബസ് കിട്ടാൻ "പിന്നെ ഒരു ഓട്ടം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.കോളേജിൽ  ചേർന്ന് ആദ്യത്തെ മാസം തന്നെ sfi യുടെ കൊടിമരം ഓടിച്ചതിൽ പ്രതിഷേധിച്ചു  പ്രിൻസിപ്പൽ ന്റെ പെർമിഷൻ വാങ്ങാതെ സ്ട്രൈക്ക് വിളിച്ചു കോളേജ് അടപ്പിക്കാൻ ഞാനും സതീശനും പ്രിത്യുനും സീനിയർസ് ന്റെ കൂടെ പോയതും അവസാനം കൊടി പിടിച്ചു സതീശൻ മുന്നേ നയിച്ചതും എല്ലാം നടത്തത്തിന്റെ ഇടയിൽ ഓർമ വന്നു. ഒരു ഇൻക്യുലാബ് വിളിച്ചാലോ എന്നുവരെ തോന്നിപ്പോയി. ഏകദേശം എത്താറായപ്പോൾ മയിലിനെ കണ്ടു. മയിലിന്റെ കുഞ്ഞുങ്ങളെയും. മയിലിനെ ധാരാളം കണ്ടിട്ടുണ്ട് എങ്കിലും കുഞ്ഞുങ്ങളെ ആദ്യമായി കാണുകയാണ്. വൈൽഡ് ഫോട്ടോഗ്രാഫർ സതീശൻ കുറച്ചു pics എടുത്തു. ക്യാമറ അത്രേം ലോങ്ങ്‌ റേഞ്ചിന് പറ്റിയതല്ലായിരുന്നു. ധനുഷ് അണ്ണന്റെ കടയിൽ നിന്ന് അടിപൊളി ഊണ് കിട്ടി. ആള് കൂടിയപ്പോൾ 150 ആയിരുന്ന മീൻ ഫ്രൈ 250 ആയി. പക്ഷെ ഞങ്ങൾക്ക് പഴയ റേറ്റ് ആണ് മേടിച്ചോള്ളൂ . പോരാഞ്ഞിട്ട് ഒരു മീൻ എക്സ്ട്രാ കൂടെ തന്നു. കഴിച്ചുകഴിഞ്ഞു ഞങ്ങൾ കുറച്ചു നേരം പുറത്ത് കസേര ഇട്ട് ഇരുന്നു. ക്ഷീണം പോയപ്പോൾ ഞങ്ങൾ അവിടെ ഉള്ള തകർന്ന കെട്ടിടങ്ങൾ കാണാൻ പോയി. 
ഞാൻ സകലത്തിന്റെയും മുകളിൽ കയറി നിന്ന് ഫോട്ടോ എടുത്തു. അവിടെ ധാരാളം ആളുകൾ ഉണ്ടായിരുന്നു.
 ആഗ്രഹം പോലെ നടന്നില്ലെങ്കിലും ഒരു തോണിയിൽ ചാരി ഇരുന്നു കുറച്ചു pics എടുത്തു. അവിടെ ഒരു പള്ളിയുടെ അവശിഷ്ടം ആയിരുന്നു മെയിൻ. 
അതിനു അടുത്തായി കുറേ handicraft ഉത്പന്നങ്ങൾ ഉണ്ടായിരുന്നു. എല്ലാം ഒന്ന് കണ്ടു നടന്നു പോയി. ഒടുക്കം രണ്ടരക്ക് വന്ന രാമേശ്വരം ബസിൽ കയറി. പക്ഷെ നേരെ രാമേശ്വരം അല്ല പോയത്. വന്ന വഴിയിൽ ഒരു സ്ഥലം ഉണ്ട്. കടലിനു നടുവിൽ കൂടെ പോകുന്ന ഈ റോഡിന്റെ ഇടതു വശത്തായി ഒരു 250 മീറ്റർ കടലിലേക്ക് കയറി ഒരു അമ്പലം ഉണ്ട് "കോദണ്ഡരാസ്വാമി ക്ഷേത്രം ". അവിടെ ഇറങ്ങി. 
പക്ഷെ ആ പുറമെ നിന്ന് കാണുന്നതിനും അപ്പുറം വല്യ കാഴ്ചകൾ ഇല്ലായിരുന്നു. രാമസേതുവും ധനുഷ്‌കോടി പട്ടണവും കൊണ്ടുവന്ന ഞങ്ങളോടാ ബാലാ... രാമായണം കഥയിൽ സുഗ്രീവനെ ശ്രീരാമൻ പട്ടാഭിഷേകം നടത്തിയ സ്ഥലം ആണ് ഇതെന്നാണ് പറയുന്നത്. ഉണ്ണി അമ്പലത്തിൽ കയറി തൊഴുതു. ഞാനും സതീശനും കൂടെ പുറത്ത് നിൽപ്പായി. അവിടെ ഐസ്ക്രീം കണ്ടപ്പോൾ സതീശൻ പയ്യെ അങ്ങോട്ട് നീങ്ങി. അങ്ങനെ നാളുകൾ കൂടി ഞാനും ഒരു ഐസ്ക്രീം കഴിച്ചു. ഉണ്ണിയുടെ വീട് ഇടമലയാർ ആണ്. പലപ്പോളും പണ്ട് അവിടെ പോയിട്ട് വരുമ്പോൾ വൈകും. ഭൂതത്താൻകെട്ട് എത്തുമ്പോൾ സതീശൻ ഇറങ്ങി ഐസ്ക്രീം വാങ്ങാറുണ്ട്. ഉണ്ണി വന്നപ്പോൾ അവനും ഒന്ന് വാങ്ങി. പിന്നെ അവിടെ നിന്ന് ഒരു ഷെയർ ഓട്ടോ പിടിച്ചു രാമേശ്വരം എത്തി. ട്രെയിൻ എടുക്കാൻ നിസ്സാര സമയം ആണ് ഉള്ളു. വേഗം ടിക്കറ്റ് എടുത്തു വണ്ടിയിൽ കയറി. തീരെ തിരക്കിലായിരുന്നു. പോരുന്ന വഴിയിൽ മഴവില്ലു കണ്ടു. കൂടാതെ ഒരു നല്ല സൂര്യാസ്തമയം ഞാൻ ട്രെയിനിൽ വച്ച് പകർത്തി.
അടുത്ത പണി ട്രെയിനിന്റെ പുറത്തേക്കു തലയിട്ടു നിൽക്കുന്ന എന്റെയും ഉണ്ണിയുടെയും തലകൾ വിൻഡോ സൈഡിൽ ഇരുന്നു ഫോട്ടോ എടുത്തു സതീശൻ കസറുന്നതാണ്. കുറച്ചു കഴിഞ്ഞു ഞങ്ങൾ സതീശന്റെ അടുത്ത് വന്നിരുന്നു. ഒരു പാട്ട് വച്ച് ഞാൻ ആ കാലി സീറ്റിൽ കിടന്നുറങ്ങി. ഉണ്ണി വിളിച്ചപ്പോൾ ആണ് കണ്ണ് തുറക്കുന്നത്. വാ സ്റ്റേഷൻ ആയി. പക്ഷെ അത് മാനാ മധുര ആയിരുന്നു. കുറച്ചു കൂടെ ഉണ്ട് മധുര എത്താൻ. ഇവിടെ നിന്ന് അടുത്താണ് ബസ് സ്റ്റേഷൻ എന്നാണ് അവർ പറഞ്ഞത്. പാതി ഉറക്കത്തിൽ ഞാനും അവരുടെ കൂടെ പാളം കടന്ന് റോഡിൽ എത്തി. എന്നാൽ സത്യത്തിൽ അവർക്ക് സ്ഥലം മാറി ഇറങ്ങിയതായിരുന്നു ചീറിപ്പാഞ്ഞു വരുന്ന വണ്ടികളെ മറികടന്നു റോഡ് ക്രോസ്സ് ചെയ്തു കുറേ നടന്നു മധുരക്കുള്ള ബസ് പിടിച്ചു. യാത്രയുടെ ലഹരിയിൽ നിന്നും അപ്പോളേക്കും പഴയ ജീവിതത്തിലേക്ക് മൂന്നുപേരും എത്തിയിരുന്നു. കാരണം ഉണ്ണിയെ അമ്പലത്തിൽ നിന്ന് വിളിച്ചിരുന്നു... അവൻ പകരം കർമ്മിയായി വച്ച പഹയൻ പോയില്ല. പൂജ മുടങ്ങിയത് പണിയായി. ഫുൾ മൂഡ് മാറി. ഞാൻ  ഇങ്ങോട്ട് വന്നതും ഇപ്പോൾ പോകുന്നതും ഒരു വല്ലാത്ത മാനസികാവസ്ഥയിൽ ആണ്. മധുരയിൽ നിന്ന് സതീശൻ പാലക്കാട്‌ ബസ് പിടിച്ചു. ഉണ്ണി കൊല്ലത്തിനും. എനിക്ക് എറണാകുളം ബസ് കണ്ടില്ല. ലാസ്റ്റ് തൃശൂർ പിടിച്ചു. ബാക്കി അവിടെ എത്തിയിട്ട്... വണ്ടിക്കൂലി തികയാഞ്ഞിട്ടു ഉണ്ണിയുടെ കയ്യിൽ നിന്നു കുറച്ചു പൈസ വാങ്ങിയാണ് എന്റെ മടക്കം. ബസിൽ കയറിയതും സാർ നെ വിളിച്ചു. നാളെ പുതിയ ബാച്ച് വരും. പക്ഷെ ഞാൻ വരാൻ വഴിയില്ല എന്ന സത്യം പറഞ്ഞു . പുള്ളി ok ആണ്. അടുത്തത് അമ്മയെ വിളിച്ചു. ഞാൻ നാളെ അവിടെ എത്തും എന്ന് പറഞ്ഞ് ഹെഡ് ഫോൺ വച്ച് ഒരു പാട്ട് പ്ലേ ചെയ്തു. സീറ്റിൽ വേറെ ആരും ഇല്ല. ജാക്കറ്റ് എടുത്തിട്ടു. എപ്പോളോ ഉറക്കത്തിലേക്കു വീണു... 


 ഒരു കുട പോലും ഇല്ലാതെ ധനുഷ്‌കോടി ഒരു മുഴുവൻ ദിവസം കാണാൻ വന്ന ഞങ്ങളുടെ ധൈര്യം കണ്ടിട്ടോ എന്തോ വെയിൽ അടിച്ചു കരിയ്ക്കാതെ ഇടയിൽ ചാറ്റൽ മഴയും കാറ്റും തന്ന പ്രകൃതിക്കു നന്ദി.   ആവശ്യം വന്നപ്പോൾ ഒരു ചെരുപ്പും ടീഷർടും  വാങ്ങിയതല്ലാതെ ഒന്നുമില്ല കയ്യിൽ... ഞങ്ങൾക്ക് ഇഷ്ട്ടപെട്ടതൊന്നും വാങ്ങാൻ പറ്റുന്നതായിരുന്നില്ല... പലതും കാണാൻ ബാക്കി നിർത്തിക്കൊണ്ട് ഞങ്ങൾ മധുരയോട് വിടപറഞ്ഞു. യാത്രകൾ ഇനിയും തുടരുന്നു... 

Comments

Popular posts from this blog

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 4

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 3

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും